Monday, October 30, 2006

പണമ്പുരാണം

[പത്തു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കുള്ള പാഠമാണ്‌. ബൂലോഗ വല്യപ്പന്മാരും വല്യമ്മമാരും കുത്തിയിരുന്നു വായിച്ച്‌ "അയ്യേ ഇതാണോ" എന്നാലോചിച്ചാല്‍ -എന്റെ പേരില്‍ കുറ്റമില്ല ഞാന്‍ പറഞ്ഞു മാറി നില്‍ക്കാന്‍ ഡിംഗ്‌ ഡോങ്ങ്‌ ഡിം"]

ക്ലാസ്സ് സാമ്പത്തിക ശാസ്ത്രമാണ്. സാമ്പത്തിക ശാസ്ത്രമെന്നാല്‍ സമ്പത്തിനെക്കുറിച്ചുള്ള ശാസ്ത്രം. സമ്പത്തിന്റെ അളവാണ് പണം. രാവിലേ എഴുന്നേറ്റപ്പോള് പല്ലു തേച്ച ബ്രഷ് മുതല്‍ നിങ്ങള്‍ ഇപ്പോള്‍ ഇരിക്കുന്ന ബെഞ്ച് വരെ പണം കൊടുത്തു വാങ്ങിയതാണ്. അറിഞ്ഞോ അറിയാതെയോ, നേരിട്ടോ അല്ലാതെയോ പണം വാങ്ങുകയും കൊടുക്കുകയും പണം കൊണ്ടു നേടിയവ ഉപയോഗിക്കുകയും ചെയ്യുന്നതാണ്, അതായത് പണം നേടുന്നതും പണം ഉപയോഗിക്കുന്നതുമാണ്, നമ്മുടെ നിത്യവൃത്തിയിലെ ഒട്ടുമിക്ക കാര്യങ്ങളും. അഞ്ചു കൊല്ലം മുന്നേ ടെലിവിഷനു മുടക്കിയ പണവും, അടുത്ത മാസം വൈദ്യുതി ബോര്ഡിനും കേബിള് റ്റീവിക്കാരനും കൊടുക്കേണ്ട പണവും, കസേര പണിത ആശാരിക്ക് എന്നോ കൊടുത്ത പണവും വീടിനു അടുത്ത ഇരുപതു കൊല്ലം ബാങ്കില്‍ കൊടുക്കേണ്ട പണവും കുറേശ്ശെ വിനിയോഗിച്ചാണ് ഇന്നലെ കപ്ലിങ്ങാടന്‍ എഴുതിയ ജംഗിള്‍ ബുക്ക് കാര്‍ട്ടൂണ്‍ സീരിയല്‍ കണ്ടത്.

പണമില്ലെങ്കില്‍ പിണം എന്ന അവസ്ഥ എങ്ങനെ ഉണ്ടായി? അതറിയണമെങ്കില്‍ പണം എന്തെന്നറിയണം.പണമെന്തെന്നറിയാന്‍ പണമെങ്ങനെ ഉണ്ടായെന്നും അറിയണം. ശരി, സാമ്പത്തിക ശാസ്ത്രം ഒന്നാമത്തെ ക്ലാസ്സ് അതിനെക്കുറിച്ചാണ്.

1. ക്രയവിക്രയങ്ങളുടെ ഉല്‍പ്പത്തി.
പണ്ടു പണ്ട് ഞാന് രാവിലേ എന്റെ ഗുഹയില്‍ നിന്നും കുന്തവുമെടുത്ത് വേട്ടക്കിറങ്ങി. ഒരു മാനിനെ കിട്ടിയെങ്കില്‍.. മാന്‍ സ്റ്റീക്ക്
വേണമെന്നു പറഞ്ഞു പിള്ളേരു എന്നും ബഹളമാ, പക്ഷേ പറഞ്ഞിട്ടെന്തു കാര്യം, ഇതിന്റെ പിന്നാലെയോടാനുള്ള വേഗത എനിക്കില്ലാത്തതുകൊണ്ട് ഈ ജന്തുവിനെ കിട്ടാറില്ല. ദിവസം മുഴുവന് തപ്പി. കിം ഫലം, അല്ല പശു? ഒടുക്കം മടുത്ത് പൊന്തക്കുള്ളിലല്‍ നിന്നും കിട്ടിയ അഞ്ചെട്ടു മുയലിനെയും തല്ലിക്കൊന്നു തിരിച്ചു നടക്കുമ്പോള് "മാനാ ഹോ തും" എന്നൊരു പാട്ട്. നോക്കുമ്പോഴതാ ഉമേശന് ഗുരുക്കള്‍ നടന്നു പോകുന്നു. വെറുതേ കൈവീശിയല്ല. തോളത്ത് ഒരു മാനും. ഗുരുക്കള്‍ വലിയ ഓട്ടക്കാരനാണ്.

ഇങ്ങേരിതു തിന്ന് വയറിളകി പോകട്ടെ എന്നു പ്രാകി പോകാന്‍ തുടങ്ങുമ്പോള്‍ ഐഡിയാ! ഓടി മാനിനെ പിടിക്കുമെങ്കിലും ഇയ്യാള്ക്ക് പൊന്ത തപ്പി മുയലിനെ പിടിക്കാനറിയില്ല. അപ്പോള്‍ തനിക്കു മാന്‍ കൊതി ഉള്ളതുപോലെ ഗുരുക്കള്‍ക്ക് മുയല്‍ക്കൊതി കാണുമല്ലോ. ഈ മുയലിനെ എല്ലാം കൊടുത്താല് പകരം മാന്‍ തരുമോ ആവോ.

പോയി ചോദിച്ചു. ഹാവൂ, പറഞ്ഞു മനസ്സിലാക്കാന് പെട്ട പാട്!. ആദ്യം മാനിനെ തരുമോ എന്നു ചോദിച്ചപ്പോള്‍ ഗദയെടുത്തു എന്റെ തലക്കടിക്കാന്‍ വന്നു. ഒരു തരത്തില്‍ കാര്യം പറഞ്ഞു മനസ്സിലാക്കിയപ്പോള്‍ പുള്ളിക്കും ഭയങ്കര സന്തോഷമായി. മുയ്ക്കലുകളെ കൊടുത്തു മാനിനെ‍ വാങ്ങി.

"ആഹോ, ജോഹോ, ഹാ" എന്ന് യാത്രയും പറഞ്ഞ് രണ്ടു വഴിക്കു നടന്നു പോകുമ്പോള്‍ ദേ പിന്നേം ഐഡിയ. ഇത്രയും വലിയ മാനിനെ കൊണ്ടു വീട്ടില്‍ പോയാല് ആരു തിന്നു തീര്‍ക്കും? പകുതിയെങ്കിലും ചീഞ്ഞു പാഴാകും. ഇഞ്ചിപ്പെണ്ണ് താമസിക്കുന്ന ഏറുമാടത്തിന്റെ നാലു വശവും പച്ചക്കറി വളര്ത്തിയിട്ടുണ്ട്. മാനിന്റെ പകുതി വെട്ടി കൊടുത്ത് പച്ചക്കറി തരുമോന്നു ചോദിച്ചാലോ.

എന്റെ കണ്ടു പിടിത്തം- മാറ്റ കച്ചവടം അഥവാ ബാര്‍ട്ടര്‍ സിസ്റ്റം കാട്ടില്‍ മുഴുവന്‍ പരന്നു. ഇപ്പോ ജീവിതം എളുപ്പമാണ്. തനിയെ എല്ലാം കണ്ടുപിടിക്കുകയോ കൃഷി ചെയ്യുകയോ വേണ്ടാ. നമുക്കുള്ളത് കൊടുത്ത് വേണ്ടുന്നത് വാങ്ങാം.

2. കച്ചവടം വരുത്തിയ പുരോഗതി.
ഞാന്‍ രാവിലേ എഴുന്നേറ്റ് എന്റെ ഏറ്റവും വലിയ സ്കില്‍ ആയ പൊന്ത തപ്പല്‍ തുടങ്ങും. ഗുരുക്കളു മാനിന്റെ പിറകേ ഓട്ടം തുടങ്ങും, ഇഞ്ചി വെറുതേ അമ്പും വില്ലുമെടുത്ത് തെണ്ടണ്ടാ, തോട്ടം നോക്കി വീട്ടിലിരിക്കും, വിശാലന്‍ സില്ക്കിനെ തീറ്റാനിറങ്ങും, സിബു ചൂണ്ടയിടും, അരവിന്ദന് ചക്കയിടും, ദില്‍ബാന്‍ തേനെടുക്കും, ചന്ദ്രേട്ടന്‍ വിത്തു വിതക്കും, അനിലേട്ടന്‍ കിളികളെ ഏറിഞ്ഞിടും. വൈകുന്നേരം ഒരു റൌണ്ട് കച്ചവടം. എല്ലാവര്ക്കും എല്ലാമായി. അവനവന്റെ സവിശേഷ ശേഷികള് അനുദിനം ചെയ്ത് കൂടുതല്‍ മെച്ചപ്പെട്ടു. പുതിയ രീതികള്‍ കൂടി കണ്ടുപിടിച്ചു. കിളി മുട്ട എടുക്കാന്‍ മരത്തില്‍ പൊത്തിപ്പിടിച്ചു കയറണ്ടാ പകരം കാട്ടുകോഴികളെ ഒരു കൂടുണ്ടാക്കി അടച്ച് തീറ്റയിട്ടു കൊടുത്താല് മതി എന്ന് അനിലേട്ടന് പരീക്ഷിച്ചറിഞ്ഞു. അരവിന്ദനും ദില്ബനും ഇപ്പോള് കാലില് വള്ളി കൂട്ടി കെട്ടിയാണ് മരം കയറ്റം, ഊര്‍ന്നു വീണു പോകുമെന്ന ഭയമേ വേണ്ട.

ചന്തകള്‍ സ്വാഭാവികമായും ഉണ്ടായി. എല്ലാവരും ഒരിടത്തു കൂടിയാല് കൈമാറ്റത്തിന് വളരെ കുറഞ്ഞ സമയം അല്ലേ എടുക്കൂ.

3. സേവനങ്ങളുടെ ജനനം.
ഇന്ഡ്യാ ഹെറിറ്റേജ് എന്നയാള്‍ക്ക് അറിയാത്ത പച്ച മരുന്നുകളില്ല. പക്ഷേ പറഞ്ഞിട്ടെന്തു കാര്യം, പുള്ളിക്ക് ഇഷ്ടമുള്ളവര്‍ക്കേ അതു കൊടുക്കുമായിരുന്നുള്ളു. ഇപ്പോള്‍ കുറുക്കന്‍ കടിച്ചാല്‍ പുള്ളിയുടെ ഗുഹക്കു മുന്നില്‍ കരഞ്ഞു കാത്തിരിക്കണ്ടാ, മരുന്നുണ്ടാക്കാനുള്ള ആട്ടിന്‍ മാംസം കൊടുത്താല്‍ മതി ഇങ്ങോട്ടു വന്ന് ചികിത്സിക്കും. ആടില്ലേ? ഓടണ്ടാ, യാത്രാമൊഴിക്ക് മുയലു കൊടുത്ത് ആടുവാങ്ങാം. സേവനങ്ങളുടെ ഉല്പ്പത്തിയും കച്ചവടം കണ്ടു പിടിച്ചതോടെ അങ്ങനെ തുടങ്ങി. അനംഗാരീടെ പാട്ടൊന്നു കേള്‍ക്കാന്‍ അയാളു പോകുന്നയിടത്തെല്ലാം പോയി കാത്തു നില്ക്കണ്ടാ, തടിയുള്ള ബീഡി രണ്ടെണ്ണം കൊടുത്താല്‍ സ്പോട്ടില്‍ തുടങ്ങും പാട്ട്. സാക്ഷിക്കും കുമാറിനും ഓരോ പൊതി അരി കൊടുത്താല്‍ ഗുഹയുടെ ഭിത്തി മുഴുവന് പടം- ആന കുതിര മുതല്‍ നമ്മുടെ പടം വരെ വരച്ചു തരും.

സാധനം കൊടുത്താല്‍ നമുക്കു വേണ്ടി തല്ലുന്നവന്‍ മുതല്‍ നമ്മുടെ കാര്യം ദൈവത്തോട് സംസാരിക്കുന്നവന്‍ വരെ ഉണ്ടായി. എന്തൊരു മാറ്റം!

4. മൂല്യവും ചരക്കും വേര്‍പിരിയുന്നു
എനിക്കു കുമ്പളങ്ങാ വാങ്ങണം. നേരേ പോയി മുയലുമെടുത്ത് ചന്തക്ക്. അവിടെ ആര്‍ പി കുമ്പളങ്ങാ വില്ക്കുന്നുണ്ട്, പക്ഷേ അവര്‍ക്ക് അരിയാണു വേണ്ടത്. ഞാന്‍ പിടിച്ച മുയലിനു മൂന്നു കൊമ്പുണ്ടെന്നു പറഞ്ഞിട്ടും കൂശ്മാണ്ഡം നഹി ദേത്തി ഹി ഹൂ ഹാ. ചന്ദ്രേട്ടന്റെ കടയില്‍ അരിയുണ്ട്, പക്ഷേ പക്ഷേ പുള്ളിക്കു ചെമ്മീന്‍ വേണം, സിബുവിന്റെയടുത്ത് ചെമ്മീനുണ്ട് പക്ഷേ മൂപ്പര്‍ക്ക് കറിവേപ്പില വേണം. ഒടുക്കം സൂവിന്റെ കയ്യില്‍ മുയലേല്‍പ്പിച്ചു കറിവേപ്പില വാങ്ങി സിബുവിനു കൊടുത്തു ചെമ്മീന്‍ വാങ്ങി ചന്ദ്രേട്ടനെ ഏല്പ്പിച്ച് അരിവാങ്ങി ആര്‍പ്പിക്കു കൊടുത്തു കുമ്പളങ്ങാ വാങ്ങി. ചന്തയില്‍ ഇരുന്ന് രണ്ടു ചിരട്ട വെള്ളവും കുടിച്ചു. എന്തൊരു മിനക്കേട്.

എന്താണ് ഇതിനൊരു പരിഹാരം? എന്റെ മുയലിന്റെ വില- മൂല്യം അതുപോലെ കുമ്പളങ്ങയുടെയും മത്തങ്ങയുടെയും ചെമ്മീനിന്റെയും പാട്ടിന്റെയും ചികിത്സയുടെയും വില ഒരടയാള ചിഹ്നം ആക്കിയാലോ? കല്ലു പെറുക്കി വയ്ക്കാന്‍ പറ്റില്ല, നാട്ടുകാരനെല്ലാം വഴീല്‍ കിടക്കുന്ന കല്ലും പെറുക്കി വരും - കള്ള നാണയം!! അപ്പോള്‍ കിട്ടാന്‍ ബുദ്ധിമുട്ടുള്ള എന്തെങ്കിലും വേണം. കടലിലെ കവിടി ആയാലോ? ഞാന് മുയലിനെ ഇഷ്ടമുള്ളയിടത്ത് കൊടുത്ത് കവിടി വാങ്ങും. ഇഷ്ടമുള്ള സ്ഥലത്ത് ചെല്ലുമ്പോള്‍ അപ്പോള്‍ തോന്നുന്നത് കവിടി കൊടുത്ത് വാങ്ങും.

ഈ സൌകര്യത്തെക്കാള്‍ വളരെ വലിയ ഒന്ന് പണം കൊണ്ടുണ്ടായി. മിച്ചമൂല്യം സൂക്ഷിച്ചു വയ്ക്കാം, സമ്പാദിച്ചു വച്ച് ഒറ്റയടിക്കു ചിലവാക്കാം, മൂല്യം പലിശക്ക് കടം വാങ്ങി കച്ചവടം ചെയ്യാം, മൂല്യം അടുത്ത തലമുറക്കു കൈമാറാം! പണം മനുഷ്യനു പുതിയൊരു ശക്തി നല്കി. അവനെ മുതല്‍ ആളുന്നവന്‍ ആക്കി. മുതലാളികള്‍ അതു ചിലവാക്കി പട്ടാളത്തെയും പണിശാലകളെയും ഗവേഷകരേയും വിലക്കെടുത്തു പുതിയ രാജാക്കന്‍മാര്‍ ഭീഷണിയാല്‍ കൊച്ചു രാജ്യം ഭരിക്കുന്ന ഗുണ്ടകളായിരുന്നില്ല. വന്‍മുതലാളിമാരായിരുന്നു. ശംഖും കല്ലും ജിറാഫിന്റെ വാലും തിമിംഗലത്തിന്റെ പല്ലുമൊക്കെ നാണയമായിരുന്നത് മെല്ലെ സ്വര്‍ണ്ണവും
വെള്ളിയും ചെമ്പും കൊണ്ട് രാജമുദ്രയോടെയുള്ള അംഗീകൃത നാണയങ്ങളായി.

പണത്തിനു മീതെ പരുന്തും പറക്കില്ലെന്നു കണ്ടതോടെ മനുഷ്യനു പണമായി എല്ലാം. മുപ്പതു വെള്ളിക്കാശിനു ദൈവപുത്രനെ വരെ ഒറ്റിക്കൊടുത്തു. അങ്ങനെ പണത്തിനു നീതിയും നിയമവുമൊക്കെ ആവശ്യമായി വന്നു. അക്കഥയൊക്കെ നിങ്ങള് കുറച്ചു കൂടി വലിയ കുട്ടികളാകുമ്പോള്‍ നമുക്ക് പറയാം.

5. നോട്ടുകള്‍ കഥപറയുന്നു.
മിക്കവരും പ്രോമിസ്സറി നോട്ട് കണ്ടിട്ടുണ്ടാവുമല്ലോ? "ഞാന്‍ അതുല്യക്ക് അഞ്ഞൂറു രൂപ കൊടുക്കാനുണ്ട്", " ഒക്റ്റോബര്‍ പത്താം തീയതി ഞാന്‍ അതുല്യക്ക് അഞ്ഞൂറു രൂപ തന്നുകൊള്ളാമെന്ന് വാഗ്ദാനം ചെയ്യുന്നു" " ഒക്റ്റോബര്‍ പത്താം തീയതി, ഈ കടലാസ്സുമായി വരുന്ന ആളിനു ഞാന്‍ അഞ്ഞൂറു രൂപ കൊടുക്കാം". ഇതൊക്കെയാണു പ്രോമിസ്സറി നോട്ട് അതയത് വാ വാഗ്ദാന പത്രം.

എന്നാല് ഒരുമാതിരി രാജ്യങ്ങളിലെല്ലാം " ഈ കടലാസ്സുമായി വരുന്ന ആളിനു ഞാന്‍ നൂറു രൂപ കൊടുക്കാം എന്നു വാഗ്ദാനം ചെയ്യുന്നു" എന്നൊരു പ്രോ നോട്ട് എഴുതാന്‍ നിയമമനുവദിക്കില്ല. ഒന്നുകില്‍ ആളിന്റെ പേരു വേണം, അല്ലെങ്കില് ഒരു തീയതി വേണം, രണ്ടും കൂടിയായാലും വിരോധമില്ല. പക്ഷേ “ഈ പേപ്പറുമായി വരുന്നയാളിനു ഞാന്‍ Rs. 100 കൊടുത്തോളാം” എന്ന് കൊള്ളാവുന്ന ഒരുത്തന്‍ എഴുതിയ പ്രോമിസ്സറി നോട്ട് പണത്തിനു പകരം ഉപയോഗിക്കാം, പണം തരുമെന്ന ഉറപ്പ് പണത്തിനു തുല്യമല്ലേ. അമ്പതു കാശ് എപ്പോള് വേണമെങ്കിലും തരാം എന്ന "കറന്‍സി"യുള്ള (അര്ത്ഥം അ പൊതുവില്‍ അംഗീകരിക്കുന്നത് എന്ന്) പ്രോമിസ്സറി നോട്ട് പണം തന്നെ. കറന്‍സി നോട്ട് എന്ന സാധനത്തിന്റെ ഗുട്ടന്‍സ് ഇത്രയേയുള്ളു. ഇനി ആ പൊതുജനം എഴുതരുതെന്ന് നിയമമുള്ള പ്രോമിസ്സറി നോട്ടിലെ വാചകം ഒന്നു ഇംഗ്ലീഷിലേക്ക് തര്ജ്ജിമ ചെയ്തേ. "I promise to pay the bearer the sum of one hundred rupees"- ഉറപ്പായും ഈ പ്രോമിസ്സ് നിങ്ങള്‍ കണ്ടിട്ടുണ്ട്. ഇല്ലേ? റിസര്വ് ബാങ്ക് ഗവര്ണറാണ് ഇന്ത്യയില്‍ ഈ നോട്ട് ഒപ്പിടുന്നത്.

പ്രാകൃതമായ കറന്‍സികള്‍ മുന്നേ ഉണ്ടായിരുന്നെങ്കിലും ആയിരത്തഞ്ഞൂറു വര്ഷം മുന്നേ ചൈനയിലെ സോങ്ങ് സാമ്രാജ്യമാണ് ശരിയായ രീതിയില്‍ പേപ്പര്‍ കറന്‍സി ആദ്യമായി ഇറക്കിയത്. സ്വര്‍ണ്ണത്തിനും വെള്ളിക്കും ക്ഷാമമുള്ള കാലത്ത് അതിനു പകരം രാജാവൊപ്പിട്ട വാഗ്ദ്നാനപത്രം മതിയെന്ന് അവര് തീരുമാനിച്ചു. സൂക്ഷിക്കാന്‍ എളുപ്പം, മൂല്യം സ്വര്ണ്ണമായി കെട്ടിക്കിടക്കുകയുമില്ല. പേപ്പര്‍ കറന്‍സി ഒരടയാള ചിഹ്നം മാത്രമാണല്ലോ. അതിനാല്‍ സ്വര്ണ്ണം പോലെ അതിനൊരു ആഗോള തലത്തില് ഒറ്റ വില ഉണ്ടാകില്ല എന്നത് പണപ്പെരുപ്പത്തിനു കാരണമായി. ആയിരം വര്‍ഷം നില നിന്ന ചൈനീസ് നോട്ട് ഒടുവില്‍ കഠിനമായ പണപ്പെരുപ്പക്കാലത്ത് മിംഗ് ചക്രവര്ത്തി നിറുത്തലാക്കി. എങ്കിലും ആ രീതി ലോകം മുഴുവന് അനുകരിച്ചു.

ഒരുപാട് ഇനിയും പറയാനുണ്ട്. പണം സത്യമോ അതോ മിഥ്യയോ? ആരാണ് പണത്തിന്റെ വില നിശ്ചയിക്കുന്നത്, എങ്ങനെ പല രാജ്യത്തിന്റെ നോട്ടുകള്ക്ക് പല വില ആയി, പണത്തിന്റെ നാളെയെന്ത്? പണത്തിന്റെ നിയമമെന്താണ്? എപ്പോഴാണ് പണം ഒരു കരാറിന് ആവശ്യമില്ലാത്തത്? fiat അല്ലെങ്കില് ശാസനം എങ്ങനെ സ്വര്‍ണ്ണ തുല്യമായി? നിമിഷങ്ങള്‍ തോറും മാറുന്ന എക്സ്ച്ചേഞ്ച് റേറ്റുകള്‍ ആര് എന്തിനു തീരുമാനിക്കുന്നു.. കുട്ടികള് ഉറക്കം തൂങ്ങി തുടങ്ങി.. അതെല്ലാം വേറൊരു ക്ലാസ്സിലാക്കാം.

Tuesday, October 10, 2006

പൂച്ചപ്പഴം



പൂച്ചപ്പഴം അഥവാ കാട്ടുവഴന (ദ്വിധ നാമം syzygium zeylanicum ) തെന്നിന്ത്യയില്‍ ഇന്ത്യയില്‍ മാത്രം കാണുന്ന ചെടിയാണ്‌. യുണൈറ്റഡ്‌ നേഷന്‍സ്‌ എഫ്‌ ഏ ഓ പുറത്തിറക്കിയ ലിസ്റ്റ്‌ പ്രകാരം ഇത്‌ വംശനാശ ഭീഷണി നേരിടുകയാണിന്ന്.

യൂക്കാലിപ്റ്റസ്‌, ചാമ്പ, ഗ്രാമ്പൂ എന്നിവയടങ്ങുന്ന myrtaceae എന്ന വന്‍ കുലത്തിലെ Syzuguim വംശത്തില്‍ വയണ, റോസ്‌ ആപ്പിള്‍, മലബാര്‍ പ്ലം എന്നിവയുടെ കൂടെ പൂച്ചപ്പഴവും കൊച്ചു കുരണ്ടിപ്പുറത്ത്‌ സ്ഥാനം പിടിച്ചിരിക്കുന്നു.

തൂവല്‍ക്കിടക്കപോലെ നിറയേ പൂക്കുന്ന ഈ ചെറുമരത്തില്‍ ഒരു വലിയ നിലക്കടലക്കുരുവിനോളം പോന്ന ധാരാളം വെളുത്ത കായ കുലയായി വര്‍ഷാവര്‍ഷം മാര്‍ച്ച്‌ മുതല്‍ ജൂണ്‍ വരെ വിളയും. ഏകദേശം കാട്ടുചാമ്പയുടെ സ്വാദുള്ള ഭക്ഷ്യയോഗ്യമായ കായകളാണ്‌.

നല്ല വെയിലും ധാരാളം ജലവും ആവശ്യമുള്ള ഈ കാട്ടുചെടി സാധാരണയായി കേരളത്തില്‍ ഉപവനങ്ങളിലും സര്‍പ്പക്കാവുകളിലുമാണ്‌ വളര്‍ന്നു പോന്നിരുന്നത്‌. ഇവരണ്ടും ഏകദേശം മുഴുവനായി ഇല്ലാതായതോടെ ഈ മരവും മിക്കവാറും അപ്രത്യക്ഷമായി.

ചിത്രത്തില്‍ കാണുന്ന പൂച്ചമരം എന്റെ ചേട്ടനും ചേച്ചിയും ( ബ്ലോഗര്‍ പൂച്ചക്കുട്ടിയുടെ അച്ഛനമ്മമാര്‍) തദ്ദേശത്തിന്റെ സ്വാഭാവിക ബയോ ഡൈവേര്‍സിറ്റിയെ എന്തുവിലകൊടുത്തും നിലനിര്‍ത്തുമെന്ന തീരുമാനത്തിന്‍ മേല്‍ കൂമന്‍പള്ളിയില്‍ വളര്‍ത്തുന്നത്‌.

കല വേറൊരു ബ്ലോഗ്ഗില്‍ ഈ മരം ശരിക്കുമുണ്ടോ എന്നു ചോദിച്ചതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്‌ എഴുതിയ പോസ്റ്റ്‌ ഇത്‌. ഈ മരം ശരിക്കും ഇന്നുണ്ട്‌, പക്ഷേ എത്രകാലമാണാവോ. ഇതിനെ വെട്ടി കറ ഷീറ്റടിച്ചു വില്‍ക്കാനോ ഇതിന്റെ തടികൊണ്ട്‌ വീടു വയ്ക്കാനോ, ഇതിന്റെ പഴം രാവിലേ പുട്ടില്‍ കുഴച്ചു തിന്നനോ മനുഷ്യനു കഴിയില്ലല്ലോ. പൂച്ചപ്പഴത്തിന്റെ ഭാവി ആശങ്കയിലാണ്‌

[പലരേയും ഈ ചിത്രം കാണിച്ച്‌ എന്തെന്നു പറയാമോ എന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട്‌. ഒരാളേ ഇതുവരെ പൂച്ചപ്പഴത്തെ തിരിച്ചറിഞ്ഞിട്ടുള്ളു. കുട്ടിക്കാലത്തിന്റെ മങ്ങിയ ഓര്‍മ്മകളില്‍ നിന്നും പൂച്ചപ്പഴത്തിനെ തിരിച്ചറിഞ്ഞ സുധച്ചേച്ചിക്ക്‌ ഈ ബ്ലോഗ്‌ സമര്‍പ്പിക്കുന്നു.]

പൂച്ചരോമം പോലെയുള്ള ഈ മരത്തിന്റെ പൂക്കളുടെ ചിത്രം വിഷ്ണുപ്രസാദിനു പൂമ്പാറ്റച്ചിത്രമായി സമര്‍പ്പിച്ചു കഴിഞ്ഞതാണ്‌. ആവര്‍ത്തനം ക്ഷമിക്കുമല്ലോ.