Monday, December 04, 2006

കടച്ചീട്ട്‌

കടത്തില്‍ കുരുങ്ങുന്നതില്‍ ഒരു നാട്ടുകാരും പിന്നോക്കമല്ല, മലയാളിയും തഥൈവ. നാട്ടിന്‍പുറത്ത്‌ ജീവിക്കുമ്പോള്‍ ഐ ആര്‍ ഡി പി ലോണില്‍ കുരുങ്ങും, പട്ടണത്തില്‍ കഴുത്തില്‍ സ്വയമിടുന്ന കുരുക്ക്‌ കണ്‍സ്യൂമര്‍ ലോണായി, നഗരത്തില്‍ ക്രെഡിറ്റ്‌ കാര്‍ഡും കൂടിയായി. ഗള്‍ഫ്‌ മലയാളികള്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ കടക്കെണിയില്‍ കുരുങ്ങുന്നതിനെക്കുറിച്ച്‌ എന്തെങ്കിലും എഴുതാന്‍ ഫോണില്‍ ഒരാള്‍ ആവശ്യപ്പെട്ടതിനാല്‍ പണത്തിന്റെ വഴിയെന്ന സീരീസില്‍ ഉദ്ദേശിച്ച പല അദ്ധ്യായങ്ങളും ചാടി കടന്ന് പ്ലാസ്റ്റിക്ക്‌ പണത്തില്‍ എത്തേണ്ടിവന്നതാണ്‌.

ഇന്നത്തെ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ കടച്ചീട്ട്‌- ഡൈനേര്‍സ്‌ ക്ലബ്‌ കാര്‍ഡ്‌ നിലവിലായിട്ട്‌ അന്‍പത്തഞ്ചു വര്‍ഷം കഴിയുന്നു. ബാങ്ക്‌ ഓഫ്‌ അമേരിക്ക വിസ കാര്‍ഡെന്ന മര്‍ച്ചന്റ്‌ ക്രെഡിറ്റ്‌ ബാങ്കിംഗ്‌ രീതിക്ക്‌ ലൈസന്‍സിംഗ്‌ ഏര്‍പ്പെടുത്തിയിട്ട്‌ മുപ്പതും. നാഗരിക മനുഷ്യന്റെ ജീവിത ശൈലിയെ മാറ്റാന്‍ ക്രെഡിറ്റ്‌ കാര്‍ഡിന്‌ ആയി.

ക്രെഡിറ്റ്‌ കാര്‍ഡ്‌ എങ്ങനെ പ്രവര്‍ത്തിക്കുന്നു?
1. പോയിന്റ്‌ ഓഫ്‌ സെയില്‍ മെഷീന്‍ വഴി:
കടച്ചീട്ട്‌ വഴി കച്ചവടം നടത്താന്‍ താല്‍പ്പര്യമുള്ള കച്ചവടക്കാര്‍ അത്തരം ക്രയങ്ങള്‍ സ്വീകരിക്കാനുള്ള ഒരു ടെര്‍മിനല്‍ - പോയിന്റ്‌ ഓഫ്‌ സെയില്‍ മെഷീന്‍, എതെങ്കിലും മര്‍ച്ചന്റ്‌ ബാങ്കറില്‍ നിന്നും വാങ്ങി വയ്ക്കുന്നു. (ടെലെഫോണ്‍ വഴിയും വയര്‍ലസ്സ്‌ വഴിയും കച്ചവ്വടക്കാരന്റെ കാര്‍ഡ്‌ മെഷീനെ ബാങ്കിന്റെ നെറ്റ്‌ വര്‍ക്കുമായി ബന്ധിപ്പിക്കാം) .

ഉപഭോക്താവ്‌ തന്റെ ക്രെഡിറ്റ്‌ കാര്‍ഡ്‌( മിക്കവാറും മൂന്നേ അരയ്ക്കാലിഞ്ച്‌ നീളവും രണ്ടേ അരയ്ക്കാല്‍ ഇഞ്ച്‌ വീതിയുമുള്ള കാന്തിക റേന്തയും ചിലപ്പോള്‍ സെക്യൂരിറ്റി ചിപ്പും ഘടിപ്പിച്ച പ്ലാസ്റ്റിക്ക്‌ ചീട്ട്‌) കച്ചവടക്കാരനു നല്‍കുമ്പോള്‍ അയാള്‍ അത്‌ യന്ത്രതിന്റെ നിശ്ചിത ചാലില്‍ ഉരച്ച്‌ കിട്ടേണ്ട പണവും ചേര്‍ക്കുന്നു. ഇലക്ര്ട്രോണിക്ക്‌ സന്ദേശം വഴി കാര്‍ഡ്‌ മെഷീനിന്‌ മര്‍ച്ചന്റ്‌ ബാങ്കറിലൂടെ ക്രെഡിറ്റ്‌ കാര്‍ഡ്‌ നെറ്റ്വര്‍ക്കില്‍ കയറി ഈ കാര്‍ഡ്‌ നിലവില്‍ ഉണ്ടോ എന്നും അതിന്റെ ഉടമക്ക്‌ ഇത്രയും കട പരിധി കാര്‍ഡ്‌ കൊടുത്ത ബാങ്ക്‌ അനുവദിച്ചിട്ടുണ്ടോ എന്നും ചെക്ക്‌ ചെയ്യാനാവും. ശേഷം മെഷീന്‍ ഈ പണമിടപാടിനെ ഒരു ഇലക്ട്രോണിക്ക്‌ ട്രാന്‍സാക്ഷന്‍ ആയി രേഖപ്പെടുത്തുന്നു. ഈ ഈടപാടില്‍ ഒരു ചെറിയ ശതമാനം (മിക്കാവാറും 1.5%) മര്‍ച്ചന്റ്‌ ബാങ്കിന്‌ കച്ചവടക്കാരനില്‍ നിന്നും കമ്മീഷന്‍ ആയി ലഭിക്കും.

ഈ ഇടപാടിന്‌ ഒരു രശീതി പ്രിന്റ്‌ ചെയ്ത്‌ ശീട്ടുടമയുടെ ഒപ്പിട്ടു വാങ്ങുക പതിവാണ്‌. ഭാവിയില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാതെ ഇത്‌ സൂക്ഷിക്കുന്നു. എന്നാല്‍ ഈ ഒപ്പില്ലെങ്കിലും ഈ ഇടപാടിന്‌ ഒരു വത്യാസവും വരുന്നില്ല.

2. ഇന്റര്‍നെറ്റ്‌, ദീര്‍ഘദൂര വിക്രയങ്ങള്‍
ശീട്ട്‌ മെഷീനില്‍ ഉരക്കുന്നതിനു പകരം ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമിന്‌ കാര്‍ഡിന്റെ നമ്പര്‍ കൊടുത്ത്‌ മുകളില്‍ പറഞ്ഞ ട്രാന്‍സാക്ഷന്‍ നടത്താനാവും. ഷോപ്പിംഗ്‌ കാര്‍ട്ട്‌ എന്ന് പൊതുവില്‍ അറിയുന്ന എലക്ട്രോണിക്ക്‌ വാണിജ്യ സംവിധാനത്തിന്റെ ഭാഗമായാണ്‌ സാധാരണ ക്രെഡിറ്റ്‌ കാര്‍ഡ്‌ പ്രോസസ്സിംഗ്‌ ഓണ്‍ലൈന്‍ ചെയ്യാറ്‌.

മര്‍ച്ചന്റ്‌ ബാങ്ക്‌ കാര്‍ഡ്‌ ഉടമയുടെ ബാങ്കിനെ ഈ വിക്രയങ്ങള്‍ കൈമാറി പണം കൈപറ്റുന്നു. ബാങ്ക്‌ അത്‌ ഉടമയുടെ അക്കൌണ്ടില്‍ കൂട്ടിച്ചേര്‍ത്ത്‌ കടമായി കണക്കു കൊള്ളിക്കുകയും ഒന്നിച്ചോ തവണയായോ ഈടാക്കുകയും ചെയ്യുന്നു.

കടച്ചീട്ടിന്റെ ഗുണങ്ങള്‍
സാധന സേവനങ്ങള്‍ വാങ്ങുന്നത്‌ രൊക്കം പണം കൈവശമില്ലാത്തത്‌ തടസ്സപ്പെടുത്തില്ല.

ബാങ്കുകളുടെ ബില്ലിംഗ്‌ സൈക്കിള്‍ (മിക്കപ്പോഴും 56 ദിവസം വരെ) കാലത്ത്‌ പറ്റു തുക പലിശയില്ലാത ഹ്വസ്വ കാല കടം ആകുന്നു.

ഇന്റര്‍നെറ്റില്‍ നിന്നും മറ്റും സാധനങ്ങള്‍ വാങ്ങാനും ഹോട്ടലുകളും മറ്റും ബുക്ക്‌ ചെയ്യാനും ക്രെഡിറ്റ്‌ കാര്‍ഡുകളാലെ സാധിക്കുന്നു.

രാജ്യാന്തര യാത്രികര്‍ പല നാട്ടിലെ പണം കൊണ്ടു നടക്കേണ്ടത്‌ ഒഴിവായി കിട്ടുന്നു.

കടച്ചീട്ടിന്റെ അപകടങ്ങള്‍
നിങ്ങളില്‍ ഒരു കമ്പത്സീവ്‌ ഷോപ്പര്‍-കണ്ട കടച്ചാണിയെല്ലാം വേണമെന്ന് തോന്നുന്ന ഉപഭോക്താവ്‌- ഒളിഞ്ഞിരിപ്പുണ്ടെങ്കില്‍ ക്ഷണം മൂക്കറ്റം കടത്തില്‍ മുക്കാന്‍ ക്രെഡിറ്റ്‌ കാര്‍ഡിനാവും.

പലപ്പോഴും പണം അധികമുള്ള കാലത്തു വാങ്ങാം എന്നു മുന്നോട്ടു തള്ളുന്ന കാര്യങ്ങള്‍ പണമുണ്ടാവും മുന്നേ വാങ്ങിപ്പോകാന്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ കാരണക്കാരനാവുന്നു.

താങ്ങാവുന്നതിലും വലിയൊരു ജീവിത രീതി നയിക്കാന്‍ ചിലര്‍ക്ക്‌ ക്രെഡിറ്റ്‌ കാര്‍ഡ്‌
കാരണമാവുന്നു (കുറച്ചു കാലത്തേക്കേ ഇതു പറ്റൂ എന്ന് പ്രത്യേകിച്ച്‌ പറയേണ്ടതില്ലല്ലോ)

ഗള്‍ഫു മലയാളിക്ക്‌ പണം കുത്തിയൊലിച്ചു പോകുന്ന നാട്ടില്‍പ്പോക്ക്‌, ബന്ധുക്കളുടെ കല്യാണം മുതലായ അവസരങ്ങളില്‍ ഈ ശീട്ട്‌ എരിതീയില്‍ സ്നേഹപൂര്‍വ്വം പെട്രോള്‍ ഒഴിച്ചു തരുന്നു.

മുടങ്ങുന്ന തവണകള്‍ക്കുള്ള പിഴ, ഒളിച്ചുവച്ച ചാര്‍ജ്ജുകള്‍, ബാക്കിക്കടത്തില്‍ കൊള്ളപ്പലിശ എന്നിങ്ങനെ പല രീതിയില്‍ ബാങ്ക്‌ നിങ്ങളെ പിഴിയാനുള്ള സാദ്ധ്യത.

കാര്‍ഡിനെ എങ്ങനെ മെരുക്കാം?
1. ആദ്യമായി, ആവശ്യമുള്ള ലിമിറ്റ്‌ മാത്രമുള്ള ഒന്നോ പരമാവധി രണ്ടോ കാര്‍ഡ്‌ മതി. ആവശ്യമെന്നാല്‍ ഒരുമാസത്തെ സാധാരണ ജീവിതച്ചിലവും പിന്നെ വല്ലപ്പോഴും ഒരിക്കല്‍ വരുന്ന കണ്‍സ്യൂമര്‍ സാധനങ്ങളുടെയോ വിനോദയാത്രയുടെയോ ചിലവ്‌ താല്‍ക്കാലികമായി താങ്ങാനുള്ള ഒരു തുകയും വരവു വയ്ക്കാന്‍ മാത്രം പോന്ന പണം. ഒരു മാസത്തെ വരവു ചിലവ്‌ കണക്ക്‌ കുറിച്ചു വച്ചാല്‍ ഈ തുകയെ കൃത്യമായിത്തന്നെ ബാക്കി ഭേദഗതികള്‍ വരുത്തി നിശ്ചയിക്കാന്‍ ആവും.

2. മുകളിലെ ലിമിറ്റ്‌ മറ്റ്‌ ആശ്രിത ചീട്ടുകള്‍ - ഭാര്യക്കോ മക്കള്‍ക്കോ മാതാപിതാക്കള്‍ക്കോ എടുത്തു കൊടുത്ത കാര്‍ഡ്‌ ഉള്‍പ്പടെ കൂട്ടി വേണം കണക്കാക്കാന്‍.

3. ഗണ്യമായ ചിലവുള്ള കണ്‍സ്യൂമര്‍ ഡ്യൂറബിളുകളെ ബാങ്ക്‌ ലോണ്‍ വഴി വാങ്ങുന്നതാന്‌ ആദായകരം. പലിശക്കെണിയെക്കുറിച്ച്‌ താഴെ കുറിച്ചിരിക്കുന്നത്‌ വായിക്കുക. മാത്രമല്ല, ഇത്തരം ഇടപാടുകളില്‍ കടകള്‍ മിക്കപ്പോഴും മര്‍ച്ചന്റിന്റെ കമ്മീഷനും കൂടി വിലയില്‍ കൂട്ടിച്ചേര്‍ത്ത്‌ ഈടാക്കും. ഉദാഹരണം ദുബായിലെ സ്വര്‍ണ്ണ വ്യാപാരികള്‍ ഏതാണ്ട്‌ മൊത്തത്തില്‍ ഈ പാസ്സ്‌ ഓണ്‍ രീതി അവലംബിക്കുന്നു .

4. സുഖഭോഗകേന്ദ്രങ്ങളില്‍- ബാറുകള്‍, മുജ്‌റാ കേന്ദ്രങ്ങള്‍ (ദില്‍ബന്‍ കേള്‍ക്കുന്നുണ്ടോ) തുടങ്ങിയ സ്ഥലങ്ങളില്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ കൊടുക്കുന്നവര്‍ക്ക്‌ താമസമില്ലാതെ നൈലോണ്‍ റോപ്പ്‌ വാങ്ങാം.

5. കാര്‍ഡില്‍ ബാക്കി വയ്ക്കുന്ന തുകക്ക്‌ മാസാമാസം 2 ശതമാനം മുതല്‍ മേല്‍പ്പോട്ട്‌ കൂട്ടുപലിശ ഈടാക്കും നിങ്ങളുടെ ബാങ്ക്‌ അതായത്‌ വര്‍ഷത്തില്‍ 27 ശതമാനത്തോളം. ബ്ലേഡ്‌ പലിശയ്ക്കടുത്തുവരുന്ന ഈ ചാര്‍ജ്ജിനു കാര്‍ഡന്റെ നട്ടെല്ലൊടിക്കാനാവും. കാര്‍ഡില്‍ പണം ബാക്കിയാവുന്തോറും നമ്മള്‍ കൂടുതല്‍ കടത്തില്‍ മുങ്ങിക്ക്കൊണ്ടേയിരിക്കുന്നു. നിങ്ങളുടെ ബാങ്കിന്‌ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഇനത്തിലെ ആദായം ഈ പലിശ, സര്‍വീസ്‌ ചാര്‍ജ്ജുകള്‍ തവണ മുടക്കല്‍ പിഴ എന്നിവ ആയതിനാല്‍ ചില ബാങ്കുകളെങ്കിലും പരമാവധി നിങ്ങളെ കടക്കെണിയില്‍ പെടുത്താന്‍ ശ്രമിക്കും, ക്ലീന്‍ കാര്‍ഡില്‍ കാര്യമായി ഒന്നും ബാങ്കിനു തടയില്ല.

6. സുരക്ഷിതമായ സ്ഥലങ്ങളില്‍ മാത്രം ക്രെഡിറ്റ്‌ കാര്‍ഡ്‌ കൊടുക്കുക. ചില രാജ്യങ്ങളില്‍ കടകളിലെ ജീവനക്കാര്‍ കാര്‍ഡ്‌ വിവരം പുറത്തുള്ള അജ്ഞാതര്‍ക്ക്‌ കൈമാറി ഉടമസ്ഥര്‍ക്ക്‌ സ്ഥിരം ചതിവു പറ്റാറുണ്ട്‌ പലപ്പോഴും നിയമവിരുദ്ധമായ കാര്യങ്ങള്‍ക്ക്‌, മയക്കുമരുന്ന്, ആയുധങ്ങള്‍ തുടങ്ങിയവ വാങ്ങാന്‍ വരെ നിങ്ങളുടെ കാര്‍ഡ്‌ ഉപയോഗിക്കപ്പെട്ട്‌ ധനനഷ്ടത്തെക്കാള്‍ വലിയ അപകടങ്ങളില്‍കൂടി ചെന്നു പെട്ടേക്കാം.

7. ഇന്റര്‍നെറ്റില്‍ കാര്‍ഡ്‌ കൊടുക്കുമ്പോള്‍ ആരാണ്‌ മര്‍ച്ചന്റ്‌ കോ-ഓര്‍ഡിനേറ്റര്‍ (ഉദാ- വേരിസൈന്‍ മുതലായ കൊള്ളാവുന്നവര്‍ ആണോ) എന്തുമാത്രം സെക്വര്‍ ആണ്‌ നമ്പര്‍ പുറത്തു കൊടുക്കുന്നത്‌ എന്നൊക്കെ ഉറപ്പുവരുത്തുക. മാത്രമല്ല ഇന്റര്‍നെറ്റ്‌ ഉപയോഗത്തിന്‌ മാത്രമായി ചെറിയ വളരെ ചെറിയ പരിധിയുള്ള, ഓരോ ട്രാന്‍സാക്ഷനും പരമാവധി വച്ച, നെറ്റ്‌ യൂസ്‌ ഇന്‍ഷ്വറന്‍സുമുള്ള ഒരു കാര്‍ഡ്‌ വയ്ക്കുന്നത്‌ ബുദ്ധിയായിരിക്കും.

അപായ സൂചനകള്‍
1. മിനിമം തിരിച്ചടവ്‌ മാത്രമായി കാര്‍ഡ്‌ ഏറെക്കാലം നിലനിന്നാലോ
2. ഒരു ക്രെഡിറ്റ്‌ കാര്‍ഡില്‍ നിന്നും പണം വലിച്ച്‌ മറ്റൊന്നിന്റെ തവണ അടയ്ക്കേണ്ടി വന്നാലോ
3. തവണകള്‍ പണമില്ലാത്തതിനാല്‍ മുടങ്ങാന്‍ തുടങ്ങിയാലോ
4. ഓരോ കാര്‍ഡ്‌ നിറയുന്നതിനാല്‍ അടുത്തതിലേക്ക്‌ പോകേണ്ടി വന്നാലോ
നിങ്ങള്‍ ഉറപ്പായും കടക്കെണിയില്‍ പെടാന്‍ പോകുന്നു.
ഈ അവസ്ഥയില്‍ നല്ല പോം വഴി കാര്‍ഡ്‌ ബാലന്‍സിനെ ഒരു ടേം ലോണ്‍ ആക്കി മാറ്റിയ ശേഷന്‍ കാര്‍ഡ്‌ ക്യാന്‍സല്‍ ചെയ്യുകയാണ്‌. തല്‍ക്കാലം കാര്‍ഡ്‌ കൊണ്ടുനടക്കാന്‍ നിങ്ങള്‍ക്ക്‌ ത്രാണിയില്ല.

ചുരുക്കം
വരവിനു മുന്നേ ചെലവു ചെയ്യാനുള്ള സംവിധാനമാണ്‌ ക്രെഡിറ്റ്‌ കാര്‍ഡ്‌. അതുപയോഗിക്കും മുന്നേ സമീപ ഭാവിയിലെ വരവ്‌ എണ്ണി തിട്ടപ്പെടുത്തി വയ്ക്കുക. മര്‍ഫിച്ചന്റെ തത്വം ഓര്‍മ്മയുണ്ടല്ലോ?
"When your outgo exceeds your income, your upkeep will be a downfall"

വാല്‍ക്കഷണം:
നാട്ടില്‍ പോയ വഴി ഒരു സുഹൃത്തിന്റെ അനിയനെ കണ്ടു. അവന്‍ ഇപ്പോള്‍ ഇന്റര്‍നെറ്റ്‌ കഫേ നടത്തുന്നു. കച്ചവറ്റം എങ്ങനെ ഉണ്ടെന്നു തിരക്കി
"കുറേ ഡെഡിക്കേറ്റഡ്‌ യൂസര്‍മാര്‍ ഉണ്ട്‌. നമ്മടെ രായണ്ണന്‍ ആണ്‌ മെയിന്‍ കസ്റ്റമര്‍" അവന്‍ പറഞ്ഞു.
"ആര്‌ തൊട്ടി രായനോ? അവന്‍ ഇന്റര്‍നെറ്റില്‍ എന്തു ചെയ്യുന്നു? പടം കാണുകയാണോ?"
"അല്ലല്ല. രായണ്ണന്‌ ഇപ്പോള്‍ വണ്ടിയുടെയും ക്രെഡിറ്റ്‌ കാര്‍ഡിന്റേയും ഡിഫാള്‍ട്ടികളെ പിടിക്കുന്ന പണിയാ. എന്നും രാവിലേ വന്ന് ബാങ്ക്‌ പോര്‍ട്ടലുകളില്‍ ലോഗ്‌ ചെയ്യും എന്നിട്ട്‌ ഇടിക്കാനുള്ള ആളുകളുടെ ലിസ്റ്റ്‌ എടുത്തു പോകും. വൈകുന്നേരം വീണ്ടും വന്ന് ഫീഡ്‌ ബാക്ക്‌ മെയില്‍ അയക്കും-
party1 - done, party 2 - pending, party 3 trying ..
[ക്രെഡിറ്റ്‌ കാര്‍ഡിലെ പണം കൊടുക്കാന്‍ ഉള്ളവരെ ആഗോള തലത്തില്‍ അരിച്ച്‌ കണ്ടുപിടിക്കാന്‍ അവര്‍ക്ക്‌ സംവിധാനങ്ങളുണ്ട്‌]