Sunday, July 09, 2006

ബുദ്ധന്റെ ഉടവാള്‍ സൂക്ഷിപ്പുകാര്‍


ക്രി. വ അഞ്ഞൂറോടടുത്ത്‌ ബോധിധര്‍മ്മന്‍ (തമോ എന്ന് മന്‍ഡറിന്‍ പേര്‍)പേര്‍ഷ്യന്‍* ബുദ്ധഭിക്ഷു ജാപ്പനീസില്‍ സെന്‍ എന്നറിയപ്പെടുന്ന ധ്യാന്‍ രീതിയിലുള്ള മഹായാന ബുദ്ധമതം പ്രചരിപ്പിക്കാന്‍ ഹേനന്‍ നഗരത്തിലെത്തിയെന്നും അവിടെനിന്നും സഞ്ചരിച്ച്‌ ഷാവൊലിന്‍ (യുവ വനങ്ങള്‍ എന്ന് വാഗര്‍ത്ഥം) എന്നറിയപ്പെട്ടിരുന്ന ബുദ്ധവിഹാരത്തിനടുത്ത്‌ ധ്യാനിക്കവേ വിഹാരത്തിലുണ്ടായിരുന്ന ഭിക്ഷുക്കള്‍ ആ ശക്തി മനസ്സിലാക്കി അദ്ദേഹത്തെ നായകനാക്കിയെന്നും ഷാവൊലിന്‍ ചരിതങ്ങള്‍ പറയുന്നു.ബുദ്ധഭിക്ഷുക്കള്‍ വ്യായാമവും ഭക്ഷണവുമില്ലാതെ അശക്തരായിരിക്കുന്നത്‌ നിര്‍വ്വാണത്തിനൊരു തടസ്സമാവുമെന്ന് കണ്ട ബോധിധര്‍മ്മന്‍ ഹഠയോഗാധിഷ്ടിഠമായ ചിട്ടയില്‍ ജന്തുക്കളുടെ ചലനങ്ങള്‍ക്കനുസരിച്ച്‌ യോഗ മുദ്രകള്‍ വ്യായാമവുമാക്കി അതില്‍ നിലവിലുണ്ടായിരുന്ന ചൈനീസ്‌ പയറ്റുമുറകള്‍ വിളക്കിച്ചേര്‍ത്ത്‌ ഷാവൊലിന്‍ അഭ്യാസരീതിയെ ക്രോഡീകരിച്ചു.

ആയിരത്തോളം വര്‍ഷം യോഗചര്യയിലൂന്നിയ ഈ മുറകള്‍ ജംഖിസ്‌ ഖാന്റെ ആക്രമണകാലത്ത്‌ പെട്ടന്ന് ആയോധനകലയായ ഷാവൊലിന്‍ ക്വാന്‍ ആയി രൂപം മാറുകയായിരുന്നു. മംഗോള്‍ സാമ്ര്യാജ്യo നിലം പതിച്ച ശേഷം മിംഗ്‌ സാമ്രാജ്യം സ്ഥാപിച്ചത്‌ യുന്‍ ചാങ്ങ്‌ എന്ന സെന്‍ സന്യാസിയായിരുന്നു. ഈ വംശം ഭരിച്ച സമയത്ത്‌ ഷാവോലിന്‍ വിഹാരം ഏറ്റവും വലിയ വളര്‍ച്ചയും കണ്ടു.

ഷാവോലിന്‍ പയറ്റു വിദ്യ
ഇന്നു കാണുന്ന 170 തരം മുഷ്ടിതന്ത്രവും 130 ആയുധപ്പയറ്റു വിദ്യയും അടങ്ങുന്ന 300 ഇന ആയോധനാതന്ത്രത്തില്‍
പയറ്റുവാള്
‍ത്രിശൂലം
ഇരുതലവാള്‍ തുടങ്ങി 5 തരം വാളുകള്‍
ദണ്ഡ്‌
നാരായക്കത്തി
വാക്കിംഗ്‌ സ്റ്റിക്ക്‌
പൈപ്പ്‌ ഡാര്‍ട്ട്‌
അള്ളേറ്‌
അരിവാള്‍
കുന്തം
വാള്‍ക്കുന്തം
ആണിച്ചാട്ട
വെണ്മഴുഎന്നിങ്ങനെ പതിനെട്ടു തരം ആയുധങ്ങളും
പതിനെട്ടു മൃഗങ്ങളെ (പ്രധാനമായും കൊറ്റി, പുലി, ഡ്രാഗണ്‍, പാമ്പ്‌, കടുവ, കുതിര, കുരങ്ങ്‌, മാന്‍, കരടി, പക്ഷി, ) അനുകരിക്കുന്ന ചലനങ്ങളും
പതിനെട്ടു പയറ്റു നിലകളും
മുപ്പത്താറ്‌ അടവുകളും അടങ്ങുന്നു.
എഴുപത്തിരണ്ട്‌ പരിശീലന രീതികളാലെയാണ്‌ ഷാവൊലിന്‍ ക്വാന്‍ പരിശീലിപ്പിക്കുന്നത്‌. ഇതില്‍ മിക്കതും അതി കഠിനവും ദശാബ്ദങ്ങളോളം പരിശീലിച്ചാല്‍ മാത്രം സിദ്ധമാകുന്നതുമാണ്‌.

മൂന്നു പതനങ്ങള്‍
രണ്ടായിരം വര്‍ഷത്തെ ചരിത്രത്തില്‍ മൂന്നു തവണ കലാപകാരികളോട്‌ തോറ്റ്‌ ഷാവോലിന്‍ വിഹാരം നിശ്ശേഷം കീഴടങ്ങിയിട്ടുണ്ട്‌. ഓരോതവണയും ഒടുങ്ങിയതിനെക്കാള്‍ വേഗത്തില്‍ അതില്‍ സന്യാസികള്‍ പുനപ്രവേശവും നടത്തി. ഔദ്യോഗിക ചരിത്രം ഇന്ന് ചുവര്‍ ചിത്രങ്ങളിലും നാശകോശമായ രേഖകളിലും ഒതുങ്ങിയതിന്റെ കാരണം അതാണ്‌.

നാശവും പുനരുദ്ധാരണവും
കമ്യൂണിസ്റ്റ്‌ റെവല്യൂഷന്‍ കാലത്ത്‌ മതം സന്യാസം എന്നിവ ഭോഷ്കായും ആയൊധന പരിശീലനം സര്‍ക്കാരുകളോടുള്ള വെല്ലുവിളിയായും കാണപ്പെട്ടതിനാല്‍ 13000 എക്കര്‍ വിസ്റ്റീര്‍ണ്ണമുള്ള ഷാവോലിന്‍ വിഹാര പരിസരം വിപ്ലവകാരികള്‍ കയ്യേറി പൊതുമുതലാക്കുകയും പുറപ്പെടാ ധ്യാനികളൊഴിയെ മിക്കവാറും എല്ലാ സന്യാസികളും വിഹാരമൊഴിയുകയും ചെയ്തു. വിലപ്പെട്ട ഷാവൊലിന്‍ പുസ്തകശാല ഇതില്‍ നശിപ്പിക്കപ്പെട്ടു പോയി.നാല്‍പ്പതു വര്‍ഷത്തിനു ശേഷം ഷാവൊലിന്‍ റ്റെമ്പിള്‍, 36ത്‌ ചേമ്പര്‍ ഓഫ്‌ ഷാവൊലിന്‍, മാഡ്‌ മങ്കി കുങ്ങ്‌ ഫൂ, സ്നേക്‌ ഇന്‍ ദ മങ്കീസ്‌ ഷാഡോ എന്നിങ്ങ (മുഖ്യമായും ജെറ്റ്‌ ലീ ചിത്രങ്ങള്‍) ഷാവോലിനു ലോക ശ്രദ്ധ നേടിക്കൊടുത്ത ശേഷമാണ്‌ കമ്യൂണിസ്റ്റ്‌ ചൈനീസ്‌ സര്‍ക്കാരിനു തങ്ങള്‍ക്കു നഷ്ടമായ അമൂല്യ നിധിയെ തിരിച്ചറിയാനായത്‌. ഇതെ തുടര്‍ന്ന് പലായനം ചെയ്ത സന്യാസിമാരില്‍ ജീവിച്ചിരിക്കുന്നവരെ തിരിച്ച്‌ വിഹാരത്തിലെത്തിക്കുകയും നാല്‍പ്പതു വര്‍ഷം മുന്‍പ്‌ നശിപ്പിച്ച ഗ്രന്ധങ്ങളില്‍ ഒട്ടു മുക്കാലും ഈ ഭിക്ഷുക്കളുടെ ഓര്‍മ്മയില്‍ നിന്നും വീണ്ടും എഴുതിയെടുക്കുകയും ചെയ്തു. ഇന്നത്തെ ഷാവൊലിന്‍ റ്റെമ്പിളിനു മിംഗ്‌ കാലത്തില്‍ നിന്നും പല വലിയ വത്യാസങ്ങളുമ്മുണ്ട്‌. ടിക്കറ്റെടുത്ത്‌ സന്ദര്‍ശിക്കാവുന്ന ഒരു ടൂറിസ്റ്റ്‌ കേന്ദ്രവും, പാശ്ചാത്യരീതിയില്‍ മാനേജ്‌മന്റ്‌ ബിരുദങ്ങള്‍ കൂടി കൈവശമുള്ള എക്സിക്യൂട്ടീവ്‌ സന്യാസിമാരുടെ ഭരണവും ഇതിനെല്ലാം നടുവില്‍ ധ്യാനവും അഭ്യാസവുമൊക്കെയായി ഏറെക്കുറെ ഒരു തിരക്കു പിടിച്ച കേന്ദ്രമായിരിക്കുന്നു ആധുനിക ഷാവോലിന്‍ വിഹാരം. ഇങ്ങനെ ഇതൊരു university style ബുദ്ധവിഹാരമായി മാറ്റേണ്ടതുണ്ടോ എന്ന ചോദ്യത്തിനു ഷാവോലിന്‍ എല്ലാക്കാലത്തും അതിശയകരമായിരുന്ന വത്യസ്തത പുലര്‍ത്തിയിരുന്നിട്ടില്ലേ എന്നാണത്രേ ഭാരവാഹികളുടേ മറുചോദ്യം.

* he is either persian or south indian as per wikipedia, which is not in accordance with official web page of shaolin temple
[ലേഖനത്തിനാധാരം
1. 2004ഇല്‍ നാഷണള്‍ ജ്യോഗ്രഫിക്‌ ചാനല്‍ ഷാവോലിന്‍ വിഹാരത്തിലെ ലൈബ്രറി പുന്ര്നിര്‍മ്മാണത്തെക്കുറിച്ചും തുടര്‍ന്ന് 72 പഠനരീതികളെക്കുറിച്ചും പുറത്തിറക്കിയ പരമ്പര

2. ഷാവോലിന്‍ വിഹാരത്തിന്റെ ഔദ്യോഗിക വെബ്‌ പേജ്‌
3. http://www.kungfulibrary.com/
4. ഷാവോലിന്‍ റ്റെമ്പിള്‍ എന്ന ചലചിത്രം]

11 Comments:

Blogger ഇടിവാള്‍ said...

ഈ വാളൊന്നു കിട്ട്യാല്‍.....
കൊള്ളാം...

Sunday, July 09, 2006  
Blogger Adithyan said...

നമോവാകം ദേവേട്ടാ...

ഓരോ വിഷയവും പഠിച്ച് വളരെ സരസമായി അവതരിപ്പിക്കുന്നതില്‍ ദേവേട്ടന്‍ കഴിഞ്ഞിട്ടേ ഉള്ളൂ...

ഇവിടെ കേറി കമന്റിട്ടു കളിക്കാന്‍ ഒരു മടി. പണ്ട് എല്ലാ ക്ലാസിലും കയറി അലമ്പുണ്ടാക്കിയാലും നന്നായി പഠിപ്പിയ്ക്കുന്ന ഒരു മാഡത്തിന്റെ ക്ലാസ്സില്‍ കയറാറേ ഇല്ലായിരുന്നു... അലമ്പുണ്ടാക്കാതെ ഒരു ക്ലാസ്സ് മുഴുവന്‍ ഇരിക്കാന്‍ പറ്റാറില്ലായിരുന്നു എന്നു മാത്രമല്ല, അവര്‍ ഇടയ്ക്കിടയ്ക്ക് ചോദ്യങ്ങളും ചോദിയ്ക്കുമായിരുന്നു...

അപ്പോ ദേവേട്ടന്റെ ചോദ്യങ്ങളെ ഭയന്നു കൊണ്ട് ഒന്ന് എത്തി നോക്കിപ്പോകുന്നു :)

Sunday, July 09, 2006  
Blogger Kalesh Kumar said...

ദേവേട്ടാ,അസ്സലായിട്ടുണ്ട്. ഷാവോലിന്‍ ടെമ്പിള്‍, സ്നേക്ക് ഇന്‍ ദ മങ്കീസ് ഷാഡൊ - ഒക്കെ ജാക്കി‌അച്ചായന്‍ സിനിമകള്‍ അല്ലേ?
ഷാവോലിന്‍ ടെമ്പിള്‍ നശിപ്പിക്കാന്‍ ശ്രമിച്ചവര്‍ എതിര്‍ ശൈലിക്കാരല്ലേ?

Sunday, July 09, 2006  
Blogger രാജ് said...

ബോധിധര്‍മ്മന്‍ കേരളീയനാണെന്നും, കളരിപ്പയറ്റാണു് അദ്ദേഹത്തിലൂടെ ചൈനയിലെത്തി ആ പ്രദേശങ്ങളിലെ ആയോധനകല ആയിത്തീര്‍ന്നതെന്നും വാദിക്കുന്ന ഒരുകൂട്ടം ചരിത്രകാരന്മാരും ഉണ്ടെന്നു തോന്നുന്നു ദേവാ. ബോധിധര്‍മ്മന്റെ പേര്‍ഷ്യന്‍ ഒറിജിന്‍ വിശ്വസിക്ക വയ്യ - സാസ്സനിഡ് വംശാവലിയും സൌരാഷ്ട്രിയനിസവും കീര്‍ത്തിഗോപുരങ്ങളുടെ ഉത്തുംഗപദത്തില്‍ വിരാജിച്ചിരുന്ന കാലത്തു ബൌദ്ധവിഹാരങ്ങള്‍ പേര്‍ഷ്യയിലേയ്ക്കു കുടിയേറിയെന്നു വിശ്വസിക്കുവാന്‍ പ്രയാസം, ഒപ്പം തന്നെ അവിടെ നിന്നൊരു ബുദ്ധസന്യാസിയെത്തിയെന്നുള്ളതും ചരിത്രത്തില്‍ മുഴച്ചുനില്‍ക്കുന്ന വസ്തുത (അഞ്ചാംനൂറ്റാണ്ടിനും ആറാംനൂറ്റാണ്ടിനും ഇടയ്ക്കെപ്പോഴോ ആയിരുന്നല്ലോ ബോധിധര്‍മ്മന്റെ ജീവിതകാലം)

അതേ സമയം തന്നെ പല്ലവരുടെ (ഇറാനിലെ പഹ്‌ലവരെന്നു പണ്ഡിതമതം) ദക്ഷിണേന്ത്യന്‍ ആഗമനം ഒന്നാം ശതകത്തിനടുത്തു തുടങ്ങിയെന്നുള്ളതും, സഹ്യാദ്രികള്‍ക്കു സമീപം മലബാറിലേയ്ക്കും മൈസൂരിലേയ്ക്കും പല്ലവരുടെ സ്വാധീനവും രാജ്യവും വളരുന്നതിനു നാലഞ്ചു നൂറ്റാണ്ടുകള്‍ എടുത്തുവെന്നതും ചരിത്രവസ്തുത. ദക്ഷിണേന്ത്യയിലെ പല്ലവരില്‍ നിന്നൊരാളെ പേര്‍ഷ്യനെന്നു് ചൈനീസ് സന്യാസികള്‍ ഒരു പക്ഷെ തെറ്റിദ്ധരിച്ചതുമാകാം. ദക്ഷിണേന്ത്യയുടെ ബുദ്ധമതചരിത്രവുമായി പക്ഷെ ബോധിധര്‍മ്മനെ എളുപ്പം ബന്ധപ്പെടുത്തുവാനായേക്കും.

(ഒരു ഓഫ് ടോപ്പിക്: പല്ലവ ഗ്രന്ഥം എന്ന ലിപിയിലാവണം മലയാളം ആദ്യമായി എഴുതിത്തുടങ്ങിയതു് - വാഴപ്പള്ളി ലിഖിതം തെളിവ്)

Sunday, July 09, 2006  
Blogger Unknown said...

“ഷാവോലിന്‍ റ്റെമ്പിള്‍“ എന്ന ചലച്ചിത്രം ഞാനും ചെറുപ്പത്തില്‍ കണ്ടിട്ടുണ്ട്. ആയോധനകലയില്‍ വര്‍ണ്ണശബളമായ രംഗചിത്രീകരണവും, ഹൃദയഹാരിയായ സംഗീതവും സമ്മേളിപ്പിച്ച് ഈയടുത്ത കാലത്തിറങ്ങിയ ചൈനീസ് ചിത്രങ്ങള്‍ (ക്രൌചിംഗ് ടൈഗര്‍ ഹിഡന്‍ ഡ്രാഗണ്‍, ദി ഹീറോ മുതലായവ)എനിക്ക് വളരെ ഇഷ്ടപ്പെട്ടിരുന്നു.

ആയോധനകലയും യുദ്ധവും ബുദ്ധമതവും ഇഴചേരുന്ന ചരിത്രങ്ങളിലേക്ക് വെളിച്ചം വീശുന്ന ചെറിയ ലേഖനം നന്നായി എഴുതിയിരിക്കുന്നു ദേവന്‍.

Sunday, July 09, 2006  
Blogger ദേവന്‍ said...

ഇടിക്ക്‌ വാളിനോടൊരു കമ്പമുണ്ടെന്ന് പേരു കേട്ടപ്പോ തന്നെ മനസ്സിലായേ. ഉടവാളൊന്നുമില്ലെങ്കിലും ഒരു വടിവാള്‍ ഞാനും സൂക്ഷിക്കുന്നുണ്ടേ (കുറുമാന്‍ സാക്ഷിയാ ചോദിച്ചുനോക്കിക്കേ) അതുമതിയെങ്കിലും എടുത്തോ.

ആദിയേ
പാഠം പഠിപ്പിക്കുക, പുസ്തകം വാങ്ങി പഠിക്കുക എന്ന രീതികളൊക്കെ മരിക്കാറായെന്നും വിദ്യാര്‍ത്ഥിക്കു വേണ്ടത്‌ അവന്‍ കണ്ടെത്താന്‍ സാഹചര്യമൊരുക്കുകയാണ്‌ വിദ്യാപതീധര്‍മ്മമെന്നും തിരിച്ചറിയുക എന്നായിരുന്നു "തീപ്പൊരി" നിഷാദ്‌ നടത്തിയ ആഹ്വാനം. അതനുസരിച്ച്‌, ചോദ്യമില്ല, പാഠവുമില്ല. പുസ്തകം മാത്രം ബാക്കി. :)

കലേഷേ
1. ഷാവൊലിന്‍ റ്റെമ്പിള്‍ എന്ന സിനിമയില്‍ ജെറ്റ്‌ ലി ആയിരുന്നു 36 ചേംബറില്‍ പ്രമുഖ നടന്മാര്‍ ആരുമില്ലായിരുന്നു. ബാക്കി എനിക്കറിഞ്ഞൂടാ. സ്കൂള്‍ കുട്ടി ആയിരുന്നു ഇതെല്ലാം ഇറങ്ങുമ്പോള്‍ മങ്ങിയ ഓര്‍മ്മകളേയുള്ളു.

2. മൂന്നു തവണയും ഷാവോലിന്‍ മുട്ടുമടക്കിയത്‌ ഇപ്രകാരം
ആദ്യം മിങ്ങിനു ശേഷം വന്ന ചിംഗ്‌ ഡൈനാസ്റ്റി മിങ്ങിനോട്‌ അടുപ്പമുള്ളവര്‍ കുങ്ങ്ഫൂ പഠിക്കുന്നത്‌ ഭയന്ന് ആയിരത്തി അറുനൂറ്റി നാല്‍പ്പത്തിനാലില്‍ പട്ടാളക്കാര്‍ വിഹാരം കീഴടക്കി. അത്ര വേഗത്തില്‍ തന്നെ ചാങ്ങ്‌ സന്യാസിമാര്‍ അതു വീണ്ടെടുത്തു

മൂന്നു വര്‍ഷത്തിനു ശേഷം ഇതേ രാജാവിന്റെ അതിനുശേഷം രാജാവിന്റെ മുഴുവന്‍ സൈന്യവും വലിയൊരു പീരങ്കിപ്പടയുടെ നേതൃത്വത്തില്‍ വിഹാരം രണ്ടാം തവണ
ഛന്നഭിന്നമാക്കി. ഫൂക്കെയിന്‍ എന്ന വിഹാരത്തിലേക്കു പലായനം ചെയ്ത സന്യാസിമാര്‍ 30 വര്‍ഷം ചിങ്ങിനോട്‌ ഒളിപ്പോരു നടത്തി. ണെറിട്ടുള്ള ചിത്രവധത്തിനു പുറമേ ചിംഗ്‌ ചക്രവര്‍ത്തി കൊള്ളസംഘങ്ങളേയും തെരുവു ഗൂണ്ടകളേയും പണം നല്‍കി ബുദ്ധഭിക്ഷുക്കളെ വധിക്കാന്‍ അയച്ചിരുന്നു. ഈെ കാലമാണ്‌ മിക്ക സിനിമകളുടെയും പശ്ചാത്തലം. ഈ കൊള്ളക്കൂട്ടങ്ങളാനു തെരുവു യുദ്ധമുറകളും പുതു ശൈലികളുമായി വിഹാരത്തിനു നേരേ യുദ്ധം നടത്തിയവര്‍.

ചിംഗ്‌ വംശം തകര്‍ന്ന് ഇരുന്നൂറ്റമ്പതു വര്‍ഷം അടച്ചു കിടന്ന ഷാവൊലിന്‍ വീണ്ടും തുറന്ന സന്യാസിമാര്‍ക്ക്‌ പക്ഷേ മഹാ കുങ്ങ്ഫൂ മാസ്റ്ററായിരുന്ന ചെക്ക്‌ രാജാവിന്റെ സൈന്യത്തിനു മുന്നില്‍ 1927 ല്‍ മൂന്നാമതും തോല്‍ക്കേണ്ടി വന്നു. മൂന്നാമതും ഉയിര്‍ത്ത ഷാവോലിനു maoist വിപ്ലവകരികളുടെ വെറുപ്പിനു മുന്നില്‍ നാലാമതും പാലായനം ചെയ്യേണ്ടി വന്നു.

മിംഗ്‌ വംശമോ ചിംഗ്‌ വംശമോ ചെക്ക്‌ വംശമോ ഇന്ന് ബാക്കിയില്ല. പക്ഷേ ഷാവോലിന്‍ ഇന്നും പുരോഗതിയുടെ പാതയില്‍. ബുദ്ധന്റെ ഉടവാളിന്നും തിളങ്ങുന്നു പതിന്മടങ്ങു ശോഭയോടെ.

രാജേ,
പേര്‍ഷ്യയിലെ ബുദ്ധമതസാന്നിദ്ധ്യം അവര്‍ ഉല്‍ഘോഷിക്കാനിഷ്ടപ്പെടാത്തതിനാലും ഇന്ത്യയില്‍ എട്ടുകാലി മമ്മൂഞ്ഞു ചരിത്രകാരന്മാര്‍ "എല്ലാം ഞമ്മളാ" എന്നു നിരന്തരം പുസ്തകമിറക്കുകയും ചെയ്യുന്നത്‌ എന്നെ സംശയാലുവാക്കി. ഇപ്പോ
ഇന്ത്യന്‍ ചരിത്രമെന്ന് കേട്ടാല്‍ ഫിക്ഷനാണോ എന്ന് പേടിയാ.

ബോധിധര്‍മ്മന്റെ ദക്ഷിണേന്ത്യന്‍ ഉല്‍പ്പത്തിക്കഥയാണു കേല്‍ക്കുന്നതില്‍ കൂടുതലും എന്നാല്‍
1. ഷാവോലിന്‍ ചുവര്‍ ചിത്രങ്ങളിലും ഏടുകളിലും ഇളം നീല കണ്ണും തൂവെള്ള നിറവും ഉയര്‍ന്ന നാസികയും വലിയ പൊക്കവുമുള്ള ഒരാളായാണ്‌ ബോധി ധര്‍മ്മനെ കാണാന്‍ കഴിയുന്നത്‌ (ഒരുപാടു ചിത്രങ്ങള്‍ ഷാവോലിന്‍ വെബ്‌ സൈറ്റില്‍ കാണാം)ഇങ്ങനെ ഒരു ദ്രാവിഡനെ തീര്‍ച്ചയായും സങ്കല്‍പ്പിക്കാനാവുന്നില്ല, എന്നാല്‍ ഇരു പേര്‍ഷ്യനു കൃത്യമായി ചേരുന്നു ഇത്‌.

2. സൊറാസ്റ്റ്രിയനിസം പ്രമുഖ മതമായിരുന്ന കാലമത്രയും പേര്‍ഷ്യയിലും അറേബ്യയിലും ശക്തമായി ബുദ്ധമതം വേരോടിയിരുന്നെന്ന വസ്തുത (ആന്‍ഡ്രൂ സ്കില്‍ട്ടണ്‍ അടക്കം പല നരവംശ- ചരിത്രകാരന്മാരും ഇതിനെക്കുറിച്ച്‌ പുസ്തകം എഴുതിയിട്ടുണ്ട്‌, റിവ്യൂ മാത്രമേ വായിച്ചിട്ടുള്ളു ഞാന്‍ )

3. അഫ്ഘാന്‍ മലയിലും അപ്പുറത്തേക്കും ബുദ്ധമതമെത്തിച്ചത്‌ പേര്‍ഷ്യയാണെന്ന വിശ്വാസം

എന്നിവയുടെ അടിസ്ഥാനത്തില്‍ ബോധിധര്‍മ്മന്‍ തെക്കേ ഇന്ത്യക്കാരനാണെന്നു കരുതാന്‍ കഴിയുന്നില്ല. ഷാവോലിന്‍ ചരിത്രവും പേര്‍ഷ്യനായാണു തമ്മോയെ എണ്ണുന്നത്‌.

കളരിപ്പയറ്റിനു കരാട്ടെയുമായി സാമ്യമുണ്ടാവാം എന്നാല്‍ ജന്തുശൈലികളെയും യോഗമുദ്രകളെയും അടിസ്ഥാനമാക്കിയാണു കളരിയെന്നു തോന്നിയിട്ടില്ല (പുലിയങ്കം എന്നു പറയാറുണ്ടെങ്കിലും അതു
പുലിയെ അനുകരിക്കുന്നുണ്ടോ? ഇല്ലെന്നു തോന്നുന്നു). ഷാവോലിന്‍ ക്വൈന്‍ ഉണ്ടാവുന്ന സമയം ഏ ഡി ആദ്യം കളരികള്‍ ഇല്ലായിരുന്നു (ഉണ്ടെങ്കില്‍ പുറ നാനൂറില്‍ തീര്‍ച്ചയായും പരാമര്‍ശം കണ്ടേനെ, അപ്പടി അടിയിടി വെട്ടുകുത്ത്‌ കഥയല്ലേ, പക്ഷേ അതില്‍ കളരിയുമില്ല നായരുമില്ല.)

(ഓഫ്‌ ടോപ്പിക്ക്‌-ടോപ്പിക്ക്‌ ആ പ്രാചീന സ്ക്രിപ്റ്റ്‌ ചാര്‍ട്ട്‌ എറനസ്‌ വേര്‍ഷന്‍ 1.0 ആയി അവിടെ കിടക്കുന്നുണ്ടേ)

നന്ദി യാത്രാമൊഴീ, പുതിയ ചിത്രങ്ങള്‍ കാണാനിതുവരെ കഴിഞ്ഞില്ല. അഹിംസയുടെ പയറ്റ്‌ എന്നെ ആകര്‍ഷിച്ചിരുന്നു (ഒരുപക്ഷേ ബുദ്ധമതത്തിന്റെ നാട്ടില്‍ അതു വാളെടുത്തിരുന്നെങ്കില്‍ ഇന്നത്തെ ഗതി വരില്ലായിരുന്നു)

Sunday, July 09, 2006  
Blogger രാജ് said...

ദേവാ ധര്‍മ്മേട്ടന്‍ ദ്രാവിഡനാണെന്നെനിക്കും അഭിപ്രായമില്ല. എന്നാല്‍ ദ്രാവിഡ ആയോധനകലകള്‍, കപ്പല്‍‌വ്യൂഹം എന്നിവയെ ഉപയോഗപ്പെടുത്തിയ പല്ലവനെന്നു തോന്നിപ്പിക്കുന്നു. ഗാന്ധാരത്തിലും കാംബോജത്തിലുമെല്ലാം ബൌദ്ധര്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്നു ശരിതന്നെ, പക്ഷെ സാസ്സനിഡ് സാമ്രാജ്യത്തിന്റെ പ്രതാപകാലത്തു പ്രത്യേകിച്ചും സൌരാഷ്ട്രനിയസം ഏറ്റവും പുകഴ്‌പെറ്റ നാളുകളില്‍ അവിടെ നിന്നൊരു മഹായാനത്തിലെ പ്രധാനിയായ സന്യാസിയുണ്ടായി എന്ന വസ്തുതയാണു് എന്നെ അതിശയിപ്പിച്ചതു്. അതാണു ഈ പറയുന്ന സന്യാസി പല്ലവനെന്നു ഊഹിക്കുവാന്‍ പ്രേരിപ്പിച്ചതു് (ചരിത്രപഠനത്തിലും ഊഹമോ?)

ദ്രാവിഡനെ തെക്കേ ഇന്ത്യയില്‍ മാത്രമായി ഒതുക്കിയതും തെക്കേ ഇന്ത്യയില്‍ ദ്രാവിഡര്‍ മാത്രമാണുള്ളതെന്നു വിശ്വസിപ്പിക്കുന്നതും ചരിത്രകാരന്മാരുടെ കുബുദ്ധിയാണെന്നു കരുതുന്നവനാ ഞാനും. അല്ലെങ്കില്‍ തന്നെയും തെലുങ്കാനയിലെ ദേവദാസികള്‍ക്കു ഞാന്‍ നോക്കീട്ട് ദ്രാവിഡപ്രകൃതിയൊന്നും കണ്ടില്ല ;)

മൈക്രൊസോഫ്റ്റ് വിസിയോ ഇല്ലാത്തതുകാരണം ലിപിയെ തൊടാതെവിട്ടിരിക്കുന്നു.

Sunday, July 09, 2006  
Blogger അരവിന്ദ് :: aravind said...

ഇതെഴുതിയ ദേവ്‌ജി ക്ക്,
പത്താം ക്ലാസ്സുവരെ ഒക്കിനാവാ ഗോയുറിയു കരാട്ടേ അഭ്യസിച്ചിട്ട്, അടുത്ത ബെല്‍റ്റിന് ചവിട്ട് കൊള്ളണം അതും സ്റ്റേയ്ജില്‍ പെണ്‍കുട്ട്യോളടെ മുന്‍പില്‍ എന്ന് കണ്ടപ്പോള്‍ കരാട്ടേകളസം ഊരിയെറിഞ്ഞ് ഫുട്ബോള്‍ തട്ടാന്‍ പോയ ഒരുവന്റെ..
ഹോശ്!!!!!!!!

Monday, July 10, 2006  
Blogger ദേവന്‍ said...

രാജേ,
ഇന്നൊരു ന്യൂസിലാന്റുകാരന്‍ കിളവന്‍ പതിനായിരം വര്‍ഷമായി പ്യൂവര്‍ പോളിനേഷ്യന്‍ ചോരയുള്ള ഗോത്ര വര്‍ഗ്ഗക്കാരനാണു താനെനും ലോകമഹായുദ്ധത്തില്‍ പസഫിക്ക്‌ കടല്‍ പങ്കുവച്ച ഫ്രാന്‍സിനും അമേരിക്കക്കും ബ്രിട്ടനും അതിനെ തുലക്കാനിറങ്ങിയ ജെര്‍മനിക്കും ജപ്പാനിനും പോലും കഴിജിട്ടില്ലെന്നും കിളവന്‍ മേനി പറഞ്ഞ്‌ ആയിരം വര്‍ഷം മുന്നേ എന്റെ വര്‍ഗ്ഗം എന്തായിരുന്നെന്നു കൂടി നിശ്ചയമില്ലാത്ത ഈ പാവം തെന്നിന്ത്യനെ കൊച്ചാക്കിക്കളഞ്ഞു.

അരവിന്ദാ
അത്രയെങ്കിലും പരിചയമുണ്ടല്ലോ ഭാഗ്യം. എന്റെ ആദ്യ ബെല്‍റ്റു തന്നെയായിരുന്നു ഫിനിഷിംഗ്‌ ഡാനും!

കഥയിങ്ങനെ:
കരാട്ടേ പഠിക്കണമെന്ന മോഹവുമായി പ്രീഡിഗ്രീ വിദ്യാര്‍ത്ഥി ദേവന്‍ ചെന്നെത്തിയത്‌ ഒരു സിംഹത്തിന്റെ ഡോജോയില്‍ - റെന്‍ഷി സുധാകരന്‍. വധോക്കായി പഠിക്കണമെന്നു പറഞ്ഞപ്പോള്‍ ഫിറ്റ്‌നെസ്സ്‌ കാണിക്ക വയ്ക്കാന്‍ പറഞ്ഞു. കോഴി നെഞ്ചും കുയില്‍ ബോഡിയുമായ എന്റെ കയ്യില്‍ എന്തുണ്ട്‌. ഒടുക്കം പടച്ച തമ്പുരാനെ മനസ്സില്‍ ധ്യാനിച്ച്‌ ഇരുപത്തഞ്ചു സിറ്റ്‌ അപ്പ്‌ ചെയ്തു. പട്ടിയെപ്പോലെ അണക്കുന്ന എന്നോട്‌ സഹതാപം തോന്നി വധോക്കായി പഠിക്കാന്‍ ശേഷിയില്ലെങ്കിലും ഷോട്ടോക്കാന്‍ പഠിക്കാന്‍ ഗുരു പറഞ്ഞു.

ഏന്തിയും ഞരങ്ങിയും കുറച്ചു ക്ലാസ്‌ കഴിഞ്ഞപ്പോഴാ സിഗററ്റ്‌ വലിച്ചാല്‍ ബ്രീത്ത്‌ കിട്ടില്ലെന്നു മനസ്സിലായത്‌. ഉടന്‍ നിറുത്തി. സിഗററ്റല്ല, കരാട്ടേ. അന്നു
തുടങ്ങിയ വലിയാണ്‌ നിറുത്താതെയുള്ള വലി. നീണ്ട പതിനെട്ടു വര്‍ഷം വലിച്ചു. ഇപ്പോ നിറുത്തി. ഗീ തയ്ച്ചപ്പോള്‍ ഉള്ള വെള്ള ബെല്‍റ്റ്‌ തന്നെ എന്റെ അവസാന ബെല്‍റ്റ്‌.

അതിനിപ്പോ എന്താ, ഒരു ആമ്പ്ലേറ്റ്‌ ഉണ്ടാക്കി വില്‍ക്കണേല്‍ കോഴി തിന്നേണ്ടതില്ലെന്നോ മറ്റോ ചായക്കട കുട്ടന്‍പിള്ളയോ മറ്റോ പറഞ്ഞിട്ടില്ലേ.

Monday, July 10, 2006  
Blogger Promod P P said...

അതേ സമയം തന്നെ പല്ലവരുടെ (ഇറാനിലെ പഹ്‌ലവരെന്നു പണ്ഡിതമതം) ദക്ഷിണേന്ത്യന്‍ ആഗമനം ഒന്നാം ശതകത്തിനടുത്തു തുടങ്ങിയെന്നുള്ളതും, സഹ്യാദ്രികള്‍ക്കു സമീപം മലബാറിലേയ്ക്കും മൈസൂരിലേയ്ക്കും പല്ലവരുടെ സ്വാധീനവും രാജ്യവും വളരുന്നതിനു നാലഞ്ചു നൂറ്റാണ്ടുകള്‍ എടുത്തുവെന്നതും ചരിത്രവസ്തുത. ദക്ഷിണേന്ത്യയിലെ പല്ലവരില്‍ നിന്നൊരാളെ പേര്‍ഷ്യനെന്നു് ചൈനീസ് സന്യാസികള്‍ ഒരു പക്ഷെ തെറ്റിദ്ധരിച്ചതുമാകാം

പെരിങ്ങോടാ

ഈ പല്ലവര്‍ പാലക്കാട്‌ ജില്ലയിലെ പല്ലാവൂര്‍,പല്ലഞ്ചാത്തനൂര്‍ എന്നെ സ്ഥലങ്ങളില്‍ നിന്നും ഉല്‍ഭവിച്ചവരാണെന്ന കാര്യം ഞങ്ങള്‍ പാലക്കാട്‌കാര്‍ അഭിമാനത്തോടെ പറയുന്നു. സംശയം ഉണ്ടെങ്കില്‍ കണ്ണൂസിനോട്‌ ചോദിക്കെ

Friday, September 22, 2006  
Blogger Vinod Bhasi said...

"36 ചേംബറില്‍ പ്രമുഖ നടന്മാര്‍ ആരുമില്ലായിരുന്നു. "

Wrong.. The hero was Gorden lu ( recently acted in Hindi film "Chandni chouk to china"

Wednesday, April 22, 2009  

Post a Comment

<< Home